മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികൾ യാഥാർത്ഥ്യമായി. പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ  ഓൺലൈനായി നിർവഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉൾപ്പെടെ 68.64 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കമായത്. കോവിഡ് പ്രതിരോധ രംഗത്തും പോസ്റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, ബിരുദാനന്തര ബിരുദ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സർക്കാർ വലിയ പരിഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹോംകോ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. അന്താരാഷ്ട്ര ഗുണനിലവാരത്തിൽ എല്ലാ മാനദണ്ഡങ്ങളും പുതിയ മെഷിനറികളും ഉൾപ്പെടുത്തി പുതിയ ഫാക്ടറി തുടങ്ങാൻ ഈ സർക്കാർ 52.88കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ 18.29 കോടി രൂപയുടെ ഫാക്ടറി കെട്ടിടമാണ് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. പുതിയ ഫാക്ടറി പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടു കൂടി വിദേശ കയറ്റുമതി വർദ്ധിക്കും.

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, അഡ്വ. കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽ കുമാർ, കെ. കൃഷ്ണൻ കുട്ടി ചീഫ് വിപ്പ് കെ. രാജൻ, എംഎൽഎമാരായ വി ജോയ്, റോഷി അഗസ്റ്റിൻ, എം. സ്വരാജ്, ആൻസലൻ, സി.കെ. ഹരീന്ദ്രൻ, വി.എസ്. ശിവകുമാർ, സി. ദിവാകരൻ, എ.പി. അനിൽകുമാർ, ബി. സത്യൻ, ഒ. രാജഗോപാൽ എന്നിവർ വിവിധ ആശുപത്രികളിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.