പത്തനംതിട്ട: സാന്ത്വാന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആദ്യദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2133 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 28,72,000 രൂപ ധനസഹായം വിതരണം ചെയ്‌തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലെ അദാലത്താണ് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയത്. അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴഞ്ചേരി താലൂക്കില്‍ നിന്ന് 1048 പരാതികളും അടൂര്‍ താലൂക്കില്‍ നിന്ന് 1085 പരാതികളുമാണു ലഭിച്ചത്. അദാലത്ത് ദിനത്തില്‍ കോഴഞ്ചേരിയില്‍ നിന്നും 279 പുതിയ പരാതികളും അടൂരില്‍ നിന്ന് 293 പരാതികളുമാണു ലഭിച്ചത്.
അടൂര്‍, കോഴഞ്ചേരി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 29 പട്ടയങ്ങളും, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി 155 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കില്‍ 85 പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളും അടൂരില്‍ നിന്ന് 20 അപേക്ഷകളും പുതിയതായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

അദാലത്തുകളിലൂടെ ജില്ലയില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ക്കു പരിഹാരമാകും. അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ എല്ലാം ക്രോഡീകരിച്ച് ശുപാര്‍ശയായി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. മന്ത്രി എ.സി മൊയ്തീനെ കൂടാതെ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും അദാലത്തിന് നേതൃത്വം നല്‍കി.
പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഇന്ന് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും.

രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍.ഡി.ഒ എസ്. ഹരികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.