കാസർഗോഡ്: ആയൂര്‍വേദാശുപത്രികളെ രോഗി സൗഹൃദവും ആധുനികവുമാക്കുന്നതിന് സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പടന്നക്കാട് ജില്ലാ ആയുര്‍വേദാശുപത്രി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആയുര്‍വേദാശുപത്രികളെയെല്ലാം മെച്ചപ്പെട്ടതാക്കുകയാണ് സര്‍ക്കാര്‍. ഈ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷത്തിനകം നടപ്പിലാക്കാന്‍ സാധിച്ചു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചികിത്സാ മാര്‍ഗങ്ങളിലൂടെ കോവിഡ് ചികിത്സയിലും കോവിഡാനന്തര ചികിത്സയിലും ആയുഷ് വിഭാഗം പ്രധാന പങ്കു വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ജനിതക വൈകല്യമുള്ള രോഗികള്‍ക്ക് ആയുഷ് നടപ്പിലാക്കിയ നിര്‍വിഷ പദ്ധതിയും സഹായകമായി. ജില്ലയില്‍ സാന്ത്വനം മൊബൈല്‍ ക്ലിനിക്കും ദേശീയ ആയുഷ് ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും
മന്ത്രി പറഞ്ഞു.