ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി : മന്ത്രി പി തിലോത്തമൻ

തൃശ്ശൂർ: ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ് യാഥാർത്ഥ്യമായി.
കുന്നംകുളം നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതുവിതരണ ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ ഓൺലൈനിലൂടെയാണ് താലൂക്ക്സപ്ലൈ ഓഫീസ്ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പൊതുവിതരണ ശൃംഖലയിലൂടെ ഭക്ഷ്യവകുപ്പിനു സാധിച്ചതായി മന്ത്രി പി തിലോത്തൻ പറഞ്ഞു. കോവിഡ് മാഹാമാരിയ്ക്കിടയിലും പൊതുവിതരണത്തിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിർത്താനായി. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും പൊതുവിതരണ ശൃംഖലയിലേക്ക് കണ്ണിചേർക്കാനായി. ഇത് ഭക്ഷ്യ വിതരണ രംഗത്ത് വളരെ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

പൊതു വിതരണ രംഗത്ത്നിലനിന്നിരുന്ന ഒട്ടേറെ പരാതികൾ പരിഹരിക്കാനായി. കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായി ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിൽ വിജയിച്ചു. റേഷൻ കാർഡുകളുടെ ഇരട്ടിപ്പും അതിലൂടെയുള്ള കൂടുതലായ ഭക്ഷ്യ വിതരണവും തടയാനായി. പരാതി പരിഹാര അദാലത്തിലൂടെ ഒട്ടേറെ ഗുണഭോക്താതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിഞ്ഞു.നാലര വർഷത്തെ ഭരണത്തിൽ തികഞ്ഞ അഭിമാനമുണ്ട്. ഇതേവരെ 88.6 ലക്ഷം പേർക്ക് റേഷൻ കാർഡായി. ഇനിയും ഇത് വർധിപ്പിക്കുമെന്നും മന്ത്രി തിലോത്തമൻ കൂട്ടിച്ചേർത്തു.

തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർ ലെബീബ് ഹസൻ, റേഷൻ വ്യാപാരി സംസ്ഥാന പ്രസിഡൻറ് സെബാസ്റ്റ്യൻ ചൂണ്ടൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി എസ് ഉണ്ണികൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുത്തു.കുന്നംകുളം നഗരസഭയോട് ചേർന്നുള്ള പഴയ ഹോമിയോ ഡിസ്പെൻസി കെട്ടിടത്തിലാണ് സപ്ലൈ ഓഫീസ് പ്രവർത്തിക്കുക.