തിരുവനന്തപുരം: സംസ്ഥാനത്തെ  സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പട്ടികജാതി – പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍.  വര്‍ക്കല മുട്ടപ്പലം ഗവണ്‍മെന്റ് ഐ.ടി.ഐ യുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഐ.ടി. ഐകള്‍ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  അടിസ്ഥാന സൗകര്യ വികസനത്തിന്  മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.  16 ഐ.ടി. ഐ കെട്ടിടങ്ങളുടെ നിര്‍മാണം ഇതിനകം തന്നെ പൂര്‍ത്തിയാക്കി.  എസ്.സി – എസ്.ടി വിദ്യാര്‍ഥികള്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ സാധിച്ചു.  ഇതോടെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മൂന്നു ലക്ഷത്തോളം കുട്ടികള്‍ക്ക് 2,000 രൂപയുടെ അധിക ആനുകൂല്യമാണ് ലഭിക്കുന്നത്.
സ്വാശ്രയ കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റ് ഒഴികെയുള്ള സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് അടക്കമുള്ളവയും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പട്ടികജാതി വകുപ്പുകളിലെ ഐ.ടി.ഐ കളില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കുകയും ചെയ്തിട്ടുണ്ട്.  പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും തൊഴില്‍ അഭിവൃദ്ധിക്കുമായി സമാനതകളില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വര്‍ക്കല ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പുതിയ അക്കാദമിക് മന്ദിരമാണ് നിര്‍മിക്കുന്നത്.  ഏഴു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.  ഇതോടെ ഏഴു പുതിയ ട്രേഡുകളും ഇവിടെ ആരംഭിക്കും.  ആദ്യഘട്ടമെന്ന നിലയില്‍ നാല് ട്രേഡുകള്‍ക്ക് വേണ്ടി രണ്ടുകോടി രൂപയുടെ രണ്ടുനില കെട്ടിടം ആണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.  കെട്ടിടത്തില്‍ നാല് വീതം ലാബുകളും  ക്ലാസ് റൂമുകളും സജ്ജികരിക്കും.  കൂടാതെ കമ്പ്യൂട്ടര്‍ റൂം,ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും ഒരുക്കും.
ചടങ്ങില്‍ വി ജോയി എം എല്‍ എ അധ്യക്ഷനായിരുന്നു.  ശിലാഫലകത്തിന്റെ അനാച്ഛാദനവും എം എല്‍ എ നിര്‍വഹിച്ചു.  പട്ടികജാതി വികസന ഓഫീസര്‍ എസ്. അംബിക, ഐ ടി ഐ ട്രെയിനിങ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പല്‍ ലിജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുത്തു.