കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് താലൂക്ക് ഓഫീസ്, കാസര്‍കോട് സിപിസിആര്‍ഐ എന്നിവിടങ്ങളിലാണ് വാക്സില്‍ നല്‍കി തുടങ്ങിയത്. ഈ നാല് മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ 15 പതിവ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജനറല്‍ ആശുപത്രി കാസര്‍കോട്, താലൂക്ക് ആശുപത്രി നീലേശ്വരം, തൃക്കരിപ്പൂര്‍, മംഗല്‍പ്പാടി, പനത്തടി, സാമൂഹികാരോഗ്യ കേന്ദ്രം ചെറുവത്തൂര്‍, കുമ്പള, കുടുംബാരോഗ്യ കേന്ദ്രം ചട്ടഞ്ചാല്‍, ഉദുമ, കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രം കയ്യൂര്‍, ഓലാട്ട്, പടന്ന, അജാനൂര്‍ എന്നിവിടങ്ങളിലാണ് പതിവ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്. ഇനിയും വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും അടുത്ത രണ്ട് ദിവസങ്ങളിലായി വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ഥിച്ചു.