കണ്ണൂർ: 98-ാം വയസ്സില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയുടെ സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന്‍. മകന്‍ അജയ് ശങ്കരനൊപ്പം താവക്കര യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയായിരുന്നു കുത്തിവെയ്‌പ്പെടുത്തത്. പ്രായത്തിന്റെ അവശതകളോ വാക്‌സിനെ കുറിച്ചുള്ള ആശങ്കകളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാവണമെന്നാഗ്രഹത്തോടെ സ്വന്തം ഇഷ്ടപ്രകാരമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജെമിനി ശങ്കരന്‍ പറഞ്ഞു. ജ്യേഷ്ഠന്റെ മകന്‍ വത്സരാജും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്ത മുന്നണി പോരാളികളായ റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുമുള്ള വാക്‌സിന്‍ കുത്തിവെപ്പ് പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ജില്ലയില്‍ 74 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജീകരിച്ചത്.