ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ വായ്പാ കുടിശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ‘ആശ്വാസ് 2018’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  10 കോടി 84 ലക്ഷം രൂപയാണ് വായ്പ എഴുതി തള്ളുന്നതിനായി ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുള്ളത്.  31 പേരുടെ വായ്പകള്‍ ഇതുവരെ എഴുതിത്തള്ളി.  32 പേരുടെ പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്.  തുടര്‍ന്ന് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ പടിപടിയായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി.  നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ഗീതാ ഗോപാല്‍, വികലാംഗക്ഷേമ കമ്മീഷണര്‍ ഡോ. ഹരികുമാര്‍, കൊറ്റാമം വിമല്‍ കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.  കെ.എസ്.എച്ച്.പി.ഡബ്ല്യു.ഡി ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും ഒ. വിജയന്‍ നന്ദിയും പറഞ്ഞു.