ഇടുക്കി:  നിയമസഭ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ അമിത് സഞ്ചയ് ഗൗരവ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സന്ദര്‍ശിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍, ദൈനംദിന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പരിശോധിച്ചു. ചിലവുകള്‍ സംബന്ധിച്ച പരാതികള്‍ക്ക് ഫോണ്‍ 9969235043.
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകള്‍. പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. പരാതികള്‍ക്ക് തിരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. 04862 232400, 232440.
തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും ചെലവ് നിരീക്ഷകന്‍ അമിത് സഞ്ചയ് ഗൗരവ് പരിശോധിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ആര്‍ വൃന്ദ ദേവി, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ബിജു എന്‍ബി, മീഡിയ സെല്‍ ഇലക്ഷന്‍ ജീവനക്കാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ഫോട്ടോ
നിയമസഭ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ അമിത് സഞ്ചയ് ഗൗരവ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സന്ദര്‍ശിച്ച് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു