പത്തനംതിട്ട: സ്ഥാനാര്‍ഥികളോടും പ്രതിനിധികളോടും സംവദിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നടത്തിയ യോഗത്തിലാണ് നിരീക്ഷകര്‍ സംവദിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ പൊതുവായി അറിയേണ്ട കാര്യങ്ങള്‍ പവര്‍ പോയിന്റായി അവതരിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിലവ് സംബന്ധിച്ച റിപോര്‍ട്ട് പ്രതിദിനം അസിസ്റ്റന്റ് ചിലവ് നിരീക്ഷകന് സമര്‍പ്പിക്കണം. ജില്ലയിലെ 1530 പോളിംഗ് സ്റ്റേഷനുകളില്‍ 716 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ നിരീക്ഷകരെ നേരിട്ടോ ഫോണ്‍ മുഖേനയോ അറിയിക്കാമെന്നും നിരീക്ഷകര്‍ പറഞ്ഞു.

പൊതുനിരീക്ഷകരായ സുരേഷ് കുമാര്‍ വഷിഷ്ട്, ഡോ.എം.എസ്.രേണു എസ് ഫുല്ല, പോലീസ് നിരീക്ഷകന്‍ അശുതോഷ് കുമാര്‍, ചിലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, അടൂര്‍ വരണാധികാരിയായ ആര്‍ഡിഒ എസ്.ഹരികുമാര്‍, തിരുവല്ല വരണാധികാരിയായ ആര്‍ഡിഒ പി സുരേഷ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരും വരണാധികാരികളുമായ ജെസിക്കുട്ടി മാത്യു, ആര്‍.ബീനാ റാണി, ആര്‍.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു