പാലക്കാട്‌: ജില്ലയിൽ കോവിഡ് വ്യാപനം തടയാൻ ജില്ലഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികളും കല്യാണ ചടങ്ങുകളും നടത്തുന്നവർ പരിപാടി നടത്തുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.

ഇവ സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷിക്കുകയും ചെയ്യും.പുറത്തു നടക്കുന്ന പൊതു പരിപാടികളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ഉം അകത്തു നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ഉം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 60 വയസിനു മുകളിലും 10 വയസ്സിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വമേധയാ പരിശോധന നടത്തണം

ഇലക്ഷൻ പ്രചരണം, ഉത്സവം എന്നിവയിൽ പങ്കെടുത്തവരിൽ കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലോ സ്വമേധയ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഡിഎംഒ കെ. പി റീത്ത അറിയിച്ചിട്ടുണ്ട്.

വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുകയും നിരീക്ഷിക്കുകയും വേണം

ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ സാനിറ്റൈസർ നിർബന്ധമാക്കണം. ഏവരും മാസ്ക് ധരിച്ചിരിക്കണം. ശാരീരിക അകലം ഉറപ്പാക്കണം.വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ ‘ബ്രേക്ക് ദ ചെയിൻ’ ബോർഡ് സ്ഥാപിക്കണം. സോഷ്യൽ ഡിസ്റ്റൻസ് ചിഹ്നം പതിപ്പിച്ചിരിക്കണം .

ബില്ലിംഗ് സെക്ഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഉള്ള സൗകര്യങ്ങൾ ഉറപ്പാക്കണം.
വ്യാപാരസ്ഥാപനങ്ങളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡങ്ങൾ ശരിയായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സോഷ്യൽ ഡിസ്റ്റൻസ് മാനേജരെ നിയമിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും വ്യാപാരസ്ഥാപനങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.

നിബന്ധനകൾ പാലിക്കാത്ത പക്ഷം കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ജില്ലയിൽ 144 പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.