ആലപ്പുഴ: രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്തുകയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള കോവിഡ് 19 ടെസ്റ്റ് മാസ് ഡ്രൈവ് ജില്ലയില്‍ നാളെ (17.04.2021) കൂടി നടക്കും. കൂടുതല്‍ ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആദ്യ ദിനമായ ഇന്നലെ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കളക്ടറേറ്റ്, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും കോവിഡ് പരിശോധനകള്‍ നടത്തി.

കോവിഡ് മുന്നണി പോരാളികള്‍, കോവിഡ് വ്യാപനം വേഗത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലുള്ളവര്‍, കടകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ എന്നിവരേയും പരിശോനയ്ക്ക് വിധേയരാക്കി. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടീമുകളും പരിശോധന നടത്തി.

ശനിയാഴ്ച ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് 19 ടെസ്റ്റ് മാസ് ഡ്രൈവ് തുടരും. മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാരനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച്, പൊതുഗതാഗത്തില്‍ രണ്ട്, വ്യവസായ കേന്ദ്രങ്ങളില്‍ മൂന്ന്, നഗരസഭയില്‍ മൂന്ന്, കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അഞ്ച്, എന്നിങ്ങനെ ആകെ 18 പരിശോധന സംഘങ്ങളെയാണ് ജില്ലയില്‍ വിന്യസിച്ചത്. പരിശോധന കൂടുതല്‍ വേഗത്തിലും ഊര്‍ജ്ജിതമായും നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവരും പരിശോധന സംഘത്തിനൊപ്പം ഉണ്ടാകും.