കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 19) സര്‍ക്കാര്‍ മേഖലയില്‍ 5 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നല്‍കും. കൂടാതെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍ എന്നിവ കൊവിഡ് മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജൂബിലി ഹാളില്‍ നടത്തിവരുന്ന കൊവിഡ് വാക്‌സിനേഷന്‍ ഇനി ഒരു അറിയിപ്പ് വരുന്നതു വരെ ഉണ്ടാകില്ല. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിനാണ് നല്‍കുക.

സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി, പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റല്‍,  കണ്ണൂര്‍ മദര്‍ & ചൈല്‍ഡ് ഹോസ്പിറ്റല്‍ എന്നിവയും വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നത്.

മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര് ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.