പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മേയ് രണ്ടിന് രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള എന്‍കോര്‍ എന്ന ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടികള്‍ നടത്തിക്കഴിഞ്ഞു. കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമാണ് എന്‍കോര്‍.

മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30 ന് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റായ ഇ.ടി.പി.ബി.എസ് എണ്ണുന്നതിനുള്ള നടപടികളും എട്ടിന് ആരംഭിക്കും. മെഷീന്റെ കൃത്യത ഉറപ്പാക്കാന്‍ ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പും ഒടുവില്‍ എണ്ണും.

പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീന്‍ വോട്ടുകള്‍ എണ്ണാന്‍ മൂന്നു ഹാളുകള്‍ വീതവും പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ ഒരോ ഹാള്‍ വീതമാണ് ഒരുക്കുക. ഫലപ്രഖ്യാപനത്തിന് എന്‍കോര്‍ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക.

ജില്ലയിലെ ഓരോ മണ്ഡലത്തിലെയും കൗണ്ടിംഗ് സെന്ററുകള്‍

തിരുവല്ല – മര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റപ്പുഴ
റാന്നി- സെന്റ് തോമസ് കോളേജ്, റാന്നി
ആറന്മുള- മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, കുമ്പഴ
കോന്നി – മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, മലയാലപ്പുഴ
അടൂര്‍-തപോവന്‍ പബ്ലിക് സ്‌കൂള്‍ മണക്കാല