തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. മേയ് രണ്ടിനു രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ജില്ലയിലെ പത്തു നിയമസഭാ മണ്ഡലങ്ങളുടെ വോട്ടുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാകും നടക്കുക. മാർ ഇവാനിയോസ് നഗറിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളും നിയോജക മണ്ഡലങ്ങളും ഇവ;
1) വർക്കല  –   സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ
സിൽവർ ജൂബിലി ഓഡിറ്റോറിയം
2) ആറ്റിങ്ങൽ  –  സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ
സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക്
3) ചിറയിൻകീഴ് –  മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം
4) നെടുമങ്ങാട്  –  സെന്റ് ജോൺസ് എച്ച്.എസ്.എസ്.
5) വാമനപുരം  –  മാർ ഇവാനിയോസ് കോളജിന്റെ
മെയിൻ ബിൽഡിങ്ങിന്റെ മൂന്നാം നില
6) അരുവിക്കര  –  മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ മൂന്നാം നില
7) പാറശാല  –  സർവോദയ സി.ബി.എസ്.ഇ. സ്‌കൂൾ
8) കാട്ടാക്കട  –  മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ്
9) കോവളം  –  മാർ തിയോഫിലസ് ട്രെയിനിങ് കോളജ്
10) നെയ്യാറ്റിൻകര  –  മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ
ഗ്രൗണ്ട് ഫ്‌ളോർ
*മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇവ*
1) കഴക്കൂട്ടം  – ലയോള സ്‌കൂൾ, ശ്രീകാര്യം
2) വട്ടിയൂർക്കാവ്  –  സെന്റ് മേരീസ് സ്‌കൂൾ പട്ടം
3) തിരുവനന്തപുരം  –  മണക്കാട് ഗേൾസ് എച്ച്.എസ്.എസ്.
4) നേമം  –  കോട്ടൺഹിൽ ഗേൾസ്
ഹയർ സെക്കൻഡറി സ്‌കൂൾ
*മൂന്നു ഹാളുകൾ, 21 ടേബിളുകൾ*
വോട്ടെണ്ണൽ ദിവസം രാവിലെ ആറിന് സ്‌ട്രോങ് റൂമുകൾ തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി മൂന്നു ഹാളുകളിലായാകും ഓരോ മണ്ഡലത്തിന്റെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ഒരു ഹാളിൽ ഏഴു ടേബിളുകൾ സജ്ജമാക്കും. മൂന്നു ഹാളിലുമായി 21 ടേബിളുകളുണ്ടാകും. ഇത്തരത്തിൽ ഒരു റൗണ്ടിൽ 21 ബൂത്തുകൾ എന്ന നിലയിൽ 15 – 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകുമെന്ന് കളക്ടർ പറഞ്ഞു.
തപാൽ വോട്ടുകൾ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാൽ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാൽ വോട്ടുകൾ രണ്ടു റൗണ്ടിൽ പൂർത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാൽ വോട്ടുകൾ മുഴുവനും എണ്ണി തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസർ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിർണയത്തിന് ഉപയോഗിക്കുകയെന്നും കളക്ടർ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്.