വാർഡ്തല സമിതികളിലും റാപിഡ് റെസ്‌പോൺസ് ടീമിലും ഓരോ പ്രദേശത്തെയും മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ  ഏർപ്പെട്ട റിട്ടേണിംഗ്  ഓഫീസർമാരെ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും ഉൾപ്പെടുത്തും. മെഡിക്കൽ കൗൺസിൽ അടക്കമുള്ള കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്നവർക്ക് താൽക്കാലിക രജിസ്‌ട്രേഷൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സികൾ ആക്കി മാറ്റുന്നത് ത്വരിതപ്പെടുത്തും.

കെ എസ് ഇ ബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തി വെക്കും. ബാങ്ക് റിക്കവറികൾ നീട്ടി വയ്ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കും. രണ്ടാമത്തെ ഡോസ് വാക്‌സിൻ മൂന്നു മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. ഓക്്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ നിലവിൽ പ്രശ്‌നമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഒക്‌സിജൻ ലഭിക്കണം. ഒരു ആശുപത്രിയിൽ വേണ്ട ഒക്‌സിജൻ എത്രയെന്നു ജില്ലാതല സമിതികൾക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം.

അതനുസരിച്ച് ആവശ്യമായ ഒക്‌സിജൻ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ  കുറ്റമറ്റമായ രീതിയിൽ നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ രോഗികൾ കൂടുന്നത് പ്രത്യേകം പരിശോധിക്കും. കെ എം എസ് സി എൽ, കൺസ്യൂമർഫെഡ്, സപ്‌ളൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒകൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാം.