കൊല്ലം:   ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് കാരണം രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ സ്രവ പരിശോധന നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ കര്‍ശനമായി നിരീക്ഷണത്തില്‍ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ പുറത്തിറങ്ങാവൂ.

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസ്സ രഹിത ഓക്‌സിജന്‍ വിതരണത്തിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളും നാല് മണിക്കൂര്‍ ഇടവിട്ട് ഓക്‌സിജന്‍ ഉപയോഗവും ലഭ്യതയും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സകളും ഓപ്പറേഷനുകളും നടക്കുന്നുണ്ട്. രോഗികള്‍ ടെലിമെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്തണം. കോവിഡ് രോഗികള്‍ക്കും മറ്റു രോഗങ്ങളുമായി എത്തുന്നവര്‍ക്കും പ്രത്യേകം ഒ. പി. സംവിധാനം ഏര്‍പ്പെടുത്തും.

ഗുരുതരമല്ലാത്ത രീതിയില്‍ കോവിഡ് ബാധിച്ചവര്‍(എ കാറ്റഗറി) ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയാവുന്നതാണ്. ശരീരത്തിലെ ഓക്‌സിജന്‍- പള്‍സ് നില പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. ഓക്‌സിജന്‍ അളവ് 95 ല്‍ താഴെ ആവുകയോ ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള താലൂക്കാശുപത്രിയില്‍ വൈദ്യസഹായം തേടണം.

മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ടെലി കൗണ്‍സിലിംഗ് സൗകര്യം ലഭ്യമാക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യ പരിപാടിയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 8281086130 എല്ലാ വീടുകളിലും സൂക്ഷിക്കണമെന്നും അറിയിച്ചു.