ഇടുക്കി:   പാംബ്ല അണക്കെട്ടിന് താഴ്ഭാഗത്ത് പുഴയില്‍ കുടുങ്ങിയ ആദിവാസി വിഭാഗക്കാരായ മൂന്നുപേരെ അഗ്നി രക്ഷാ സേന രക്ഷിച്ചു. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പന്‍, സതീഷന്‍, ചന്ദ്രന്‍ എന്നിവരെയാണ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി രക്ഷാ സംഘം രക്ഷപ്പെടുത്തിയത്.

അണക്കെട്ടിന്റെ താഴ് ഭാഗത്ത് പുഴയിലെ പാറയില്‍ കുടില്‍ കെട്ടിതാമസിച്ച് മീന്‍ പിടിക്കുകയായിരുന്ന ഇവര്‍ അണക്കെട്ട് തുറന്ന് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പാറയില്‍ കുടുങ്ങുകയായിരുന്നു. കോതമംഗലം അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജി മാത്യു, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ എസ് എല്‍ദോസ്, ഫയര്‍ ഓഫീസര്‍മാരായ പി എം റഷീദ്, സിദ്ദീഖ് ഇസ്മയില്‍, ബെന്നി മാത്യൂ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പുഴയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചത്.അടിമാലി അഗ്‌നി രക്ഷാ സേനയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തേണ്ടിയിരുന്നത്. എന്നാല്‍ യുവാക്കള്‍ പാറയില്‍ കുടുങ്ങിയ ശനിയാഴ്ച്ച വൈകുന്നേരം കൊച്ചി ധനുഷ്‌ക്കോടി ദേശിയ പാതയില്‍ വാളറ ഭാഗത്ത് മരം വീണ് ഗതാഗത തടസ്സപ്പെടുകയും അടിമാലി അഗ്‌നിരക്ഷാ സേന ഇവിടേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് കോതമംഗലം അഗ്‌നി രക്ഷാനിലയത്തിലെ സ്‌കൂബാ ടീമിനെ യുവാക്കള്‍ കുടുങ്ങിയ വിവരം അറിയിക്കുകയും സംഘം എത്തി ഇവരെ രക്ഷിക്കുകയുമായിരുന്നു.

സേനാംഗങ്ങള്‍ പുഴക്കു കുറുകെ വടം കെട്ടി ലൈഫ് ജാക്കറ്റുള്‍പ്പെടെ ഉപയോഗിച്ച് പാറയില്‍ എത്തി യുവാക്കളെ കരക്കെത്തിച്ചു. പ്രതികൂല കാലാവസ്ഥയും ഇരുട്ടും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനം അതി സാഹസികമാക്കി. കരിമണല്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നി രക്ഷാ സേനയുടെ ഇടപെടല്‍ ഉണ്ടായത്.