കൊല്ലം: ന്യൂനമര്‍ദ്ദ തുടര്‍ന്ന് ജില്ലയിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ എലിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ മരുന്നുകള്‍ കഴിച്ച് സുരക്ഷ ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങാന്‍ ഇടയായവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിരോധ മരുന്ന് കഴിക്കണം.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ലഭിക്കും.
ശക്തമായ പനി വിറയല്‍ തലവേദന പേശിവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നിവ എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ ആണ്. മലിനമായ വെള്ളത്തിലിറങ്ങുകയോ പാടത്തോ പറമ്പിലോ പണി ചെയ്തതിനെത്തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ അടിയന്തര വൈദ്യസഹായം തേടണം. തുടക്കത്തില്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വൈകിയാല്‍ രോഗവസ്ഥ സങ്കീര്‍ണമായി ആന്തരികാവയവങ്ങളുടെ നാശത്തിനും അതുവഴി ജീവഹാനിക്കും ഇടയാകും.

മുന്‍വര്‍ഷങ്ങളില്‍ എലിപ്പനി കൂടുതലായി കാണപ്പെട്ട കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലും നെടുമ്പന, തൃക്കോവില്‍വട്ടം, വിളക്കുടി, കടയ്ക്കല്‍, കല്ലുവാതുക്കല്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തുകളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

എലിപ്പനി പ്രതിരോധ ഭാഗമായി എല്ലാ ആശുപത്രികളിലും പനി നിരീക്ഷണം ശക്തമാക്കി. മെയ് 20, 21, 22 തീയതികളില്‍ രോഗബാധയ്ക്കു സാധ്യതയുള്ളവര്‍ക്ക് മുന്‍കരുതല്‍ ചികിത്സ ലഭ്യമാക്കും. 21 ന് ജലസ്രോതസ്സുകളുടെ ക്ലോറിനേഷന്‍ നടത്തും.