മഴക്കെടുതിയുടെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ കഴിയുന്നത് 1,210പേര്‍. 17ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെത്തുടര്‍ന്ന് ആളുകള്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മാറിത്തുടങ്ങി.
തിരുവനന്തപുരം താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 9 ക്യാമ്പുകളിലായി 147 കുടുംബങ്ങളിലെ 542 പേര്‍ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ജി.എച്ച്.എസ്, കരിമഠം കമ്മ്യൂണിറ്റി ഹാള്‍, കഠിനംകുളം വില്ലേജിലെ എ.ജെ. കോംപ്ലക്‌സ്, പേട്ട വില്ലേജിലെ ചാക്ക ഗവ.യു.പി.എസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളാണ് ഇന്നലെ അവസാനിപ്പിച്ചത്. മഴക്കെടുതിയില്‍ തിരുവനന്തപുരം താലൂക്കില്‍ എട്ട് വീടുകള്‍ പൂര്‍ണമായും 85 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.
നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന ആറു ക്യാമ്പുകളില്‍ 146 കുടുംബങ്ങളിലെ 598 പേര്‍ കഴിയുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 20 വീടുകള്‍ പൂര്‍ണമായും 131 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ 27 കുടുംബങ്ങളിലെ 70 അംഗങ്ങള്‍ കഴിയുന്നുണ്ട്.
(19 മെയ് 2021 വൈകിട്ട് 4:30 വരെയുള്ള കണക്കുകൾ)