എറണാകുളം: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണത്തിൽ ഒരാഴ്ച തുടർച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കുള്ളിൽ നിരക്ക് 90 ശതമാനമായി ഉയരുമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലുൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് ഉണ്ടാകുന്നുണ്ട്.ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. തൃക്കാക്കര, തൃപ്പുണിത്തുറ മുൻസിപ്പാലിറ്റികൾക്ക് പുറമേ പിറവം, പറവൂർ മുൻസിപ്പാലിറ്റികളിലും കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗസ്ഥിരീകരണം കൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.

ബ്ലാക്ക് ഫംഗസ് ബാധ അഥവാ മ്യൂക്കർമൈക്കോസിസ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സംഘത്തിന് രൂപം നൽകി. അടുത്ത ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.