മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 4,057 പേരാണ് രോഗബാധയുണ്ടായത്. 65 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 291 പേരും 180 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.