എറണാകുളം: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനും അംഗപരിമിതര്‍ക്കും പാലിയേറ്റീവ്- കിടപ്പു രോഗികള്‍ക്കും തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യവുമായി ഡിസ്പാല്‍ വാക്‌സ് എറണാകുളം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. അടുത്ത ഒരുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍ ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഡിഎംഒ ഡോ. എൻ.കെ. കുട്ടപ്പന്‍, വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.ശിവദാസ്, ഗ്രാമ – ബ്ലോക്ക് – നഗരസഭ അധ്യക്ഷന്‍മാര്‍ ഉപാധ്യക്ഷന്‍മാർ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാർ, സെക്രട്ടറിമാർ എന്നിവർ ഉള്‍പ്പെടെ 220 ഓളം പേര്‍ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
ജനപ്രതിനിധികളുടെ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് യോഗത്തിൽ മറുപടി നൽകി. ജില്ലയില്‍ നിന്നുള്ള പാലിയേറ്റീവ്, ഭിന്നശേഷി വിഭാഗത്തില്‍ ഉള്ള രോഗികള്‍ക്കും ഏറ്റവും കഷ്ടതയനുഭവിക്കുന്ന വ്യക്തികള്‍ക്കും വാക്സിനേഷന്‍ മുന്‍ഗണന നല്‍കികൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പദ്ധതി പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു.