എറണാകുളം: ജില്ലയിൽ കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ എടുത്ത് നിശ്ചിത ദിവസങ്ങൾ പിന്നിട്ടവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.

കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി നടത്തുന്ന പ്രത്യേക വാക്സിനേഷൻ പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഒരാഴ്ചയ്ക്കകം വിവരശേഖരണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകും.

കോവിഡിതര പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗത്തിൽ വിലയിരുത്തി. സ്വകാര്യ മേഖലയിലും വാക്സിനേഷൻ ഊർജിതമാക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.