സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോർട്ടുകൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടൻ ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ഫോർട്ട് കൊച്ചി സൗത്ത് ബീച്ച് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിലെ ഗൈഡ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.  കടലാക്രമണം മൂലം നാശനഷ്ടം സംഭവിച്ച സൗത്ത് ബീച്ച് മന്ത്രി സന്ദർശിച്ചു. നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് തുടർ പദ്ധതി തയ്യാറാക്കും. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച ഫ്ളോട്ടിംഗ് കൂത്തമ്പലം, ടോയ്ലറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ചർച്ച ചെയ്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന കെ.ജെ. മാക്സി എം എൽ.എ പറഞ്ഞു. നഗരസഭാ കൗൺസിലർ ബെനഡിക്റ്റ് ഫെർണാണ്ടസും ഒപ്പമുണ്ടായി.