കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഗ്രന്ഥശാലകൾ പോലുള്ള പൊതുഇടങ്ങളിൽ ശൗചാലയ സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ലൈബ്രറികളെ ആശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷമാണത്. ശൗചാലയങ്ങൾ യാഥാർത്ഥ്യമാക്കുന്നതോടെ ഗ്രന്ഥശാലകൾ സ്ത്രീസൗഹൃദ കേന്ദ്രങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളിൽ പൊതു ശൗചാലയങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.