മാലിന്യനിര്‍മാര്‍ജനവിഷയം നാം അതീവ ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് ഊന്നല്‍കൊടുത്തുകൊണ്ടാണ് ഹരിതകേരളം മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദികളും ജലസ്രോതസ്സുകളും മലിനമാക്കുന്നവര്‍ ശക്തമായ നടപടിയും ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരും. ഏഴ് പ്രധാന സ്ഥലങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. മാലിന്യപ്രശ്‌നം തീരാന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശ്രമിച്ചാല്‍ വിജയം കൈവരിക്കാവുന്ന മേഖലയാണിത്. സമൂഹമാകെ മാലിന്യനിര്‍മാര്‍ജനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കണം.
പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഒട്ടേറെ രോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കടന്നുവരുന്നതില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഭാഗങ്ങളിലെയും സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്നുദിവസങ്ങളിലായി നടന്ന പരിസ്ഥിതി ദിനാഘോഷങ്ങളാണ് സമാപിച്ചത്. കഴിഞ്ഞരണ്ടുദിവസങ്ങളില്‍ നടന്ന ചടങ്ങുകളില്‍ മന്ത്രിമാരായ ഡോ.കെ.ടി. ജലീല്‍, കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മറ്റു വിഭാഗങ്ങളിലെ മലിനീകരണ നിയന്ത്രണ അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.