കോവിഡ് ലോക്ഡൗണിനെ തുടർന്ന് മുടങ്ങിക്കിടന്ന അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എബിസി) കുന്നംകുളം നഗരസഭ പ്രദേശത്ത് പുനരാരംഭിച്ചു. തെരുവ് നായക്കളെ വന്ധ്യംകരണം നടത്തി അവയുടെ പെരുപ്പം തടയുന്ന പദ്ധതിയാണിത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം നിലവിലുള്ളതിനാൽ മുൻകാലങ്ങളിലേത് പോലെ നായകളെ പിടികൂടി നശിപ്പിക്കാൻ സാധ്യമല്ലാത്തതിനാലാണ് അവയുടെ പെരുപ്പം തടയുന്നതിന് എ.ബി.സി പദ്ധതി ആവിഷ്കരിച്ചതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭ പ്രദേശത്ത് വിവിധ ഇടങ്ങളിലായി അലഞ്ഞു നടക്കുന്ന തെരുവ് നായക്കളെയാണ് വന്ധ്യംകരണം ചെയ്ത് തിരികെ പിടിച്ചെടുത്ത സ്ഥലത്ത് കൊണ്ടുവിടുന്നത്.നഗരസഭയിൽ പദ്ധതി നടപ്പാക്കുന്നത് കുടംബശ്രീയുടെ പരിശീലനം ലഭിച്ച ഗ്രൂപ്പാണ്. താലൂക്ക് ആശുപത്രി കോമ്പൗണ്ട്, ബസ്സ്റ്റാന്റ്, പാറയിൽ മാർക്കറ്റ്, തുറക്കുളം മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നായി 24 നായകളെ ശനിയാഴ്ച പിടികൂടി. വരും ദിവസങ്ങളിൽ മറ്റിടങ്ങളിൽ നിന്നും നായ്ക്കളെ പിടിക്കും. എബിസി പ്രോഗ്രാം നടത്തിപ്പിനായി 4 ലക്ഷം രൂപയാണ് നഗരസഭ ഈ വർഷം ചെലവഴിക്കുന്നത്.
തെരുവിൽ മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതാണ് നായ്ക്കളുടെ പെരുപ്പത്തിന് കാരണമെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ അഭിപ്രായപ്പെട്ടു. നഗരസഭ വിതരണം ചെയ്യുന്ന ബയോബിൻ വാങ്ങി ഉപയോഗിച്ചാൽ ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാനും മാലിന്യം തെരുവിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.ഇതിൻ്റെ ഭാഗമായി ഹോട്ടലുകൾ, പച്ചക്കറി കടകൾ മുതലായ സ്ഥാപനങ്ങളിൽ നിന്നും ജൈവമാലിന്യം നഗരസഭയുടെ ബയോപാർക്കിൽ സംസ്കരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. യൂസർ ഫീ അടച്ച് രജിസ്റ്റർ ചെയ്യുന്ന പക്ഷം സ്ഥാപനത്തിൽ വന്ന് അവ ശേഖരിച്ച് കൊണ്ടുപോകും. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ പക്കൽ ഏൽപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇപ്രകാരം പൊതു സ്ഥലങ്ങളിലെ മാലിന്യം പൂർണമായും ഒഴിവാക്കിയാൽ മാത്രമേ നഗരത്തിലെ തെരുവാനായകളുടെ ശല്യം അവസാനിപ്പിക്കാനാവൂ എന്നും നഗരസഭ കണക്കുകൂട്ടുന്നു. നഗരസഭ നടപ്പിലാക്കുന്ന ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് നഗരസഭ ചെയർ പേഴ്സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.