കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളുമായി ബേക്കല്‍ ടൂറിസം. ഉദുമ പഞ്ചായത്തിലെ മലാംകുന്നില്‍ ബി ആര്‍ ഡി സി റിസോര്‍ട്ട് സൈറ്റിലെ വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമ്മാണം പുനരാരംഭിക്കാന്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോര്‍ട് നിമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ബി ആര്‍ ഡിസിയ് ക്ക് നല്‍കാനുണ്ടായിരുന്ന മുഴുവന്‍ ലീസ് കുടിശ്ശികയും അടച്ചു തീര്‍ത്തു. 150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോട്ടല്‍ സമുച്ചയത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററും സ്പായും ഉള്‍പ്പെടും.ബേക്കല്‍ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നല്‍കിയ മൂന്ന് ഏക്കറില്‍ റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് പുഴയിലൂടെ ബോട്ടില്‍ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ ബി ആര്‍ ഡി സി എം.ഡിയുടെ ചുമതല ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ ഏല്‍പിച്ചതോടെ ബി ആര്‍ ഡി സി യില്‍ നിന്നും ലീസിനെടുത്ത് നിര്‍മ്മാണം നിലച്ച മലാംകുന്നിലെ ഗ്ലോബ് ലിംക്, ചേറ്റുകുണ്ടിലെ എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ്പ് എന്നീ കമ്പനികള്‍ ഏറ്റെടുത്ത റിസോര്‍ട്ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയശ്രമമാണ് വിജയം കണ്ടത്.

1992 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ പ്രത്തേക ടൂറിസം മേഖലയായി പ്രക്യാപിച്ചതോടെയാണ് ബേക്കല്‍ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. ബേക്കലില്‍ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995 ല്‍ സംസ്ഥാന സര്‍ക്കാര്‍ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചത്. 235 ഏക്കര്‍ ഏറ്റെടുത്ത് ഏകദേശം 40 ഏക്കര്‍ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂര്‍ എന്നീ നാല് പഞ്ചായത്തുകളിലായി ആറ് കമ്പനികള്‍ക്ക് ലീസിന് നല്‍കിയത്. റിസോര്‍ട്ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സര്‍ക്കാര്‍ ടൂറിസത്തിനായി നിര്‍മ്മിച്ചത്. അതോടൊപ്പം നാല് പഞ്ചായത്തുകളിലേക്ക് പൊതുജനങ്ങള്‍ക്കും റിസോര്‍ട്ടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ചെയ്ത 7 എം എല്‍ ഡി വാട്ടര്‍ പ്രൊജക്ട് ഈ ആസൂത്രിത ടൂറിസത്തിന്റെ സംഭാവനയായിരുന്നു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട്ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരഭകന്‍ ഉപേക്ഷിച്ചത്.

മലാംകുന്നിലെ റിസോര്‍ട്ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോര്‍ട്ട് ഏറ്റെടുത്ത കമ്പനികളും പണി .പുനരാരംഭിച്ച് റിസോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ സജിത് ബാബു അറിയിച്ചു. പാതി വഴിയിലായ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന താജ്, ലളിത് തുടങ്ങിയ റിസോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന പോലെ ബി.ആര്‍.ഡി സിക്ക് മുടങ്ങാതെ ലീസ് ലഭിച്ച് തുടങ്ങും. പഞ്ചായത്തുകള്‍ക്ക് നികുതിയിനത്തിലും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജി എസ് ടി യുമടക്കം കോടികളാണ് റിസോര്‍ട്ടുകളില്‍ നിന്നും വിവിധ നികുതിയായിനത്തില്‍ വരുമാനമായി ലഭിക്കുക. മുഴുവന്‍ റിസോര്‍ട്ടുകളും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ 600 നക്ഷത്ര റിസോര്‍ട്ട് മുറികളാണ് ജില്ലയില്‍ സജ്ജമാവുക. ഇത് ഡെസ്റ്റിനേഷര്‍ വെഡ്ഡിംഗുകളുടെയും എം ഐ സി ഇ (Meetings Incentives Conference and Exhibitions) ടൂറിസത്തിന്റെയും കേന്ദ്രമായി ബേക്കല്‍ മാറ്റും..ബേക്കല്‍ ടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.