30 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി

30 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകി

ഒന്നര ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി


സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ വിവിധ സർക്കാർ ഉത്തരവ് പ്രകാരം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുടെ മുൻഗണന തുടരും. വാക്സിൻ എടുക്കുന്നതിനായി കോവിൻ വെബ് സൈറ്റിൽ (https://www.cowin.gov.in) രജിസ്റ്റർ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കണം. രജിസ്റ്റർ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷൻ സെന്ററുകളിൽ പോയി ആരും തിരക്ക് കൂട്ടരുത്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തിൽ 31.54 ശതമാനം പേർക്കാണ് (1,05,37,705) ആദ്യഡോസ് വാക്സിൻ നൽകിയത്. 8.96 ശതമാനം പേർക്ക് (29,93,856) രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,35,31,561 പേർക്കാണ് വാക്സിൻ നൽകിയത്. 13,31,791 പേർക്ക് ഒന്നാം ഡോസും 3,13,781 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,45,572 പേർക്ക് വാക്സിൻ നൽകിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേർക്ക് ഒന്നാം ഡോസും 3,72,132 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,14,987 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

സംസ്ഥാനത്തിന് 1,56,650 ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസ് വാക്സിനും എറണാകുളത്ത് 61,150 ഡോസ് വാക്സിനും കോഴിക്കോട് 42,000 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്സിനാണ് ലഭിച്ചത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീൽഡ് വാക്സിനും 12,00,660 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,16,96,400 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.

ഒന്നും രണ്ടും ഡോസ് ചേർത്ത് 10 ലക്ഷം ഡോസിന് മുകളിൽ വാക്സിനെടുത്ത ആറു ജില്ലകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവയാണവ.