തിരുവനന്തപുരം: രാഷ്ട്രപതിയുടെ 2020ലെ ജീവന്‍ രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കുള്ള പുരസ്‌കാര തുക ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കൈമാറി.ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യവെ ഓടുന്ന ട്രെയിനില്‍നിന്നു തെറിച്ചുവീണു പ്ലാറ്റ്ഫോമിന്റെ ഇടയില്‍ പെട്ടുപോയ കുട്ടിയെ അത്ഭുതകരമായി രക്ഷിച്ച ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ എസ്.വി. ജോസ്, പാര്‍വതീപുത്തനാറിലേക്കു ചാടിയ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സി.ഐ.എസ്.എഫ് ജവാന്‍ ബാല നായിക് ബനാവത് എന്നിവര്‍ക്കാണു ജീവന്‍ രക്ഷാ പതക്കിന്റെ ഭാഗമായുള്ള പുരസ്‌കാര തുക കളക്ടര്‍ കൈമാറിയത്.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് എസ്.വി. ജോസ്. തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സി.ഐ.എസ്.എഫ് യൂണിറ്റിലാണ് ബാലനായിക് സേവനം ചെയ്യുന്നത്.ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ. മുഹമ്മദ് സഫീര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.കെ. വിനീത്, ഹൂസൂര്‍ ശിരസ്തദാര്‍ ടി.എസ്. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.