കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തരനിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ആശമീറ്റ് 2018 ഉം അവാര്‍ഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനാകെ മാതൃകയായ ആരോഗ്യപരിപാലന സംവിധാനമാണ് കേരളത്തിലുളളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള പൊതുജനാരോഗ്യ ശൃംഖലയാണ് ഈ നേട്ടം സാധ്യമാക്കിയത്. സംസ്ഥാനത്തെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരത്തിന് സഹായകരമാകുന്നതും ഈ മാതൃക ആരോഗ്യപരിപാലന സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളും ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ രോഗങ്ങളിലേക്ക് നാട് പോകുന്നത് തടഞ്ഞേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു. ആശവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം മഹത്തായ സേവനമാണ്. ജില്ലയിലെ ആശവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം മികവുറ്റതും അഭിനന്ദര്‍ഹവുമാണ്. 500 രൂപയില്‍ തുടങ്ങിയ ആശവര്‍ക്കര്‍മാരുടെ ഹോണറേറിയം എല്‍ ഡി എഫ് സര്‍ക്കാര്‍ ഏപ്രില്‍ മാസം മുതല്‍ 4000 രൂപയായി വര്‍ദ്ധിപ്പിച്ചുവെന്നും ആശവര്‍ക്കര്‍മാര്‍ക്കുളള അവാര്‍ഡുകള്‍ സാമൂഹ്യസേവനത്തിനുളള പ്രചോദമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയായി. 2016-17 വര്‍ഷത്തെ ജില്ലയിലെ മികച്ച ആശവര്‍ക്കര്‍മാര്‍ക്കുളള പുരസ്ക്കാരം പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുഷ്പ എ ജെയ്ക്ക് മന്ത്രി എ സി മൊയ്തീന്‍ സമ്മാനിച്ചു. മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച 105 ആശവര്‍ക്കര്‍മാര്‍ക്കും മന്ത്രി പുരസ്ക്കാരം നല്‍കി. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം എല്‍ റോസി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ആര്‍ ലക്ഷ്മി, സീന കെ എം, ഡോ. ഉണ്ണികൃഷ്ണന്‍ കെ, ഹരിതാദേവി ടി എ, ഡോ. സതീശന്‍ ടി വി, അനൂപ് എന്നിവര്‍ പങ്കെടുത്തു.