പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി സംഘടിപ്പിക്കുന്ന സ്ത്രീധന നിരോധന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് പ്രതിജ്ഞക്ക് നേതൃത്വം നല്കും. ജനപ്രതിനിധികള്, സാക്ഷരതാ പ്രവര്ത്തകര്, കുടുംബശ്രീ പ്രവര്ത്തകര്, തുല്യതാ പഠിതാക്കള്, തുടര് വിദ്യാഭ്യാസ പ്രവര്ത്തകരും ഉള്പ്പടെ രണ്ട് ലക്ഷം പേര് വീടുകളില് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനില്ക്കുന്നതിനാല് ഓണ്ലൈന് ക്യാമ്പയിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ‘സ്ത്രീധന മുക്തകേരളം’ എന്ന കാമ്പയിന്റെ ഭാഗമായാണ് പ്രതിജ്ഞ ചൊല്ലുന്നത്. സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള് ജനങ്ങളില് എത്തിക്കുക, സ്ത്രീധനത്തിന്റെ ചരിത്രത്തെയും സാമൂഹിക അനുഭവങ്ങളെയും കുറിച്ച് അവബോധം നല്കുക, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക, കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നിങ്ങനെയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീധന നിരോധന നിയമത്തെകുറിച്ചുള്ള പോസ്റ്റര് പ്രചരണം, പ്രഭാഷണ പരമ്പര, സ്ത്രീധന നിരോധന പ്രതിജ്ഞ, ലഘുലേഖ വിതരണം തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ ഒൻപതിന് സ്ത്രീധന വിരുദ്ധ കൈപ്പുസ്തകം വിതരണം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര് ഡോ. പി.എസ് ശ്രീകലയുടെ ഫെയ്‌സ്ബുക്ക് പേജില് (http://www.facebook.com/PS.SreekalaDirector/) രാത്രി ഏട്ടിന് ലൈവായും, മറ്റ് സമയങ്ങളില് റെക്കോര്ഡ് ചെയ്ത വീഡിയോയായും പരിപാടികള് കാണാം.