തൃശ്ശൂര്‍:  മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പദ്ധതി ആയ ‘ഉയരെ’യുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ ലോഞ്ച് ചെയ്തു. ഉയരെ പദ്ധതി യുവാക്കള്‍ക്ക് തൊഴിലവസരത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കാനുള്ള മാതൃകപരമായ പദ്ധതിയാണെന്നും ഇത് കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വൈജ്ഞാനിക മേഖലയിലെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ അനിവാര്യമാണെന്നും അതിന് മുന്‍കൈ എടുത്ത മുരിയാട് ഗ്രാമപഞ്ചായത്തിനെ പ്രശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ ചിറ്റിലപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, പഞ്ചായത്ത് ഉയരെ പദ്ധതി ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഷഹന റാണി എസ്, അക്ഷയ രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്തിലെ പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് പി എസ് സി സിവില്‍ സര്‍വീസ്, അടക്കമുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉയരെ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം എന്നുള്ള നിലയ്ക്കാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. ഘട്ടം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഈ പരിശീലന പദ്ധതിയുടെ ഭാഗമാക്കാനുള്ള ബ്രഹത്തായ ഒരു ലക്ഷ്യത്തോട് കൂടിയാണ് ഉയരെ രൂപകല്‍പ്പന ചെയ്തത്. മുരിയാടിനെ ഒരു കരിയര്‍ ഗ്രാമമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ഉയരെയുടെ പ്രഥമ ചുവടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.