ഡാമുകളുടെയും അനുബന്ധ കനാലുകളുടെയും റഗുലേറ്റുകളുടെയും മറ്റും പുനരുദ്ധാരണ നവീകരണ പ്രവൃത്തികള്‍ രൂപം നല്‍കിയും തൃശൂര്‍ ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് കരുത്താവുകയാണ് ജലസേചന വകുപ്പ്. ജലസേചന വിഭാഗത്തിന് കീഴിലുളള പീച്ചി, വാഴാനി, ചിമ്മിനി, ചീരക്കുഴി ഡാമുകളുടെ നവീകരണ പുനരുദ്ധാരണ പ്രവൃത്തികള്‍ ഭൂരിഭാഗവും ജലസേചന വിഭാഗം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്‍റ് പ്രോജ്ക്ട് അഥവാ ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിമ്മിനി ഡാമിനും നവീകരണത്തിന് 17.70 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. ഇതില്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 60.74 ശതമാനം സിവില്‍ വര്‍ക്കുകളും തീര്‍ത്തു.
2.31 കോടി രൂപയാണ് പീച്ചിഡാമിന്‍റെ നവീകരണത്തിന് അനുവദിച്ചത്. ഇതില്‍ 74 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. വാഴാനി ഡാമിന്‍റെ നവീകരണത്തിന് 2.45 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 4.8 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കുത്തുമാക്കാല്‍-ചിറക്കല്‍ ചെറുപുഴതോട് പദ്ധതിയുടെ നവീകരണം പുരോഗമിച്ച് വരുന്നു.കോള്‍ മേഖലയില്‍ ഉപ്പ് വെളളം കയറുന്നത് തടയുന്നതിന് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുനയം റെഗുലേറ്റര്‍ കംബ്രിഡ്ജ് 24 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
കിഫ്ബി, ഗ്രീന്‍ബുക്ക് എന്നിവയില്‍ ഉള്‍പ്പെടുത്തി 6 പദ്ധതികളാണ് അനുമതിക്കായി ഇറിഗേഷന്‍ വകുപ്പു സമര്‍പ്പിച്ചിട്ടുളളത്. 25 കോടി രൂപ അടങ്കലില്‍ പുഴയ്ക്കല്‍ തോടില്‍ ചെക്ക് ഡാം, 24 കോടി രൂപയ്ക്ക് കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ മുനയത്ത് റഗുലേറ്റര്‍, 17.63 കോടി രൂപയ്ക്ക് കാനത്തോടില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചത്. 17 കോടി രൂപയ്ക്ക് കുറുമാലി പുഴയില്‍ കന്നാറ്റുപാടത്ത് ചെക്ക്ഡാം കം ബ്രിഡ്ജ്, 25 കോടി രൂപയ്ക്ക് കാരുകുളത്ത് ചെക്ക് ഡാം കം ബ്രിഡ്ജ്, 20 കോടി രൂപയ്ക്ക് തോട്ടുമുഖത്ത് ചെക്ക് ഡാം കം ബ്രിഡ്ജ് തുടങ്ങിയവയാണ് ഗ്രീന്‍ബുക്കില്‍ ഉള്‍പ്പെടുത്തി അനുമതിക്കായി സമര്‍പ്പിച്ചവ.
അഡീഷണല്‍ ഇറിഗേഷന്‍ വിഭാഗവും ജില്ലയില്‍ കാര്യക്ഷമമയാണ് പ്രവര്‍ത്തിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ നിര്‍മ്മിക്കുന്ന തടയണ പൂര്‍ത്തിയായിക്കഴിഞ്ഞു. 7 കോടി രൂപ ചെലവില്‍ ഷണ്‍മുഖം കനാലിന്‍റെ 1400 മീറ്റര്‍ മുതല്‍ 4935 മീറ്റര്‍ വരെയുളള അഭിവൃദ്ധി പണികള്‍ പുരോഗമിക്കുന്നു. ചാലക്കുടി പുഴയില്‍ പാലപ്പുഴ കടവിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിനുളള പര്യവേഷണം, ബ്ലാങ്ങാച്ചല്‍-അറപ്പത്തോടിന്‍റെ ഇടത് കരയുടെ സംരക്ഷണം, കൊച്ചന്‍ പാറക്കടവ് ചെക്ക് ഡാമിന്‍റെ അറ്റകുറ്റപ്പണികള്‍, പി ഡി കാനാലിലെ ഒരുമനയൂര്‍ ലോക്കിന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ചെറുകിട ജലസേചന പദ്ധതി പ്രവര്‍ത്തനങ്ങളുമായി മൈനര്‍ ഇറിഗേഷന്‍ വിഭാഗവും സജീവമാണ്.