തിരുവനന്തപുരം: ആരോഗ്യകേരളത്തിന് മാതൃകയായി ചിറയിന്‍കീഴ് പഞ്ചായത്ത് നടപ്പിലാക്കിയ ‘അരികിലുണ്ട് ഡോക്ടര്‍’ പദ്ധതി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു. വിവിധ രോഗങ്ങള്‍ ഉളളവര്‍ കോവിഡ് ഭീതിയില്‍ വീടുകളില്‍ നിന്നും പുറത്ത് പോകാത്തവരുടെ അരികിലേക്ക് ഡോക്ടര്‍ നേരിട്ട് എത്തുന്ന പദ്ധതിയാണിത്. കോവിഡ് മഹാമാരിയില്‍ ചികില്‍സ കിട്ടാതെ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക് സാന്ത്വനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ഡോക്ടറും ഫാര്‍മസിസ്റ്റും നഴ്സും അടങ്ങുന്ന സംഘം രോഗികളുടെ അരികിലെത്തി വിദഗ്ദ്ധ ചികിത്സ നല്‍കുന്നു. ഇതിനായി സഞ്ചരിക്കുന്നഒരു വാഹനം ആശുപത്രിയായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആരംഭിച്ച പദ്ധതി വന്‍വിജയമായി. പദ്ധതിയിലൂടെ ആയിരക്കണക്കിന് നിരാലംബരായ രോഗികള്‍ക്കാണ് ചികിത്സ നേടുവാന്‍ സാധിച്ചത്.
ചിറയിന്‍കീഴ് പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പദ്ധതി നടപ്പാലാക്കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസ ങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഓരോ ദിവസവും മൂന്ന് 😍വാര്‍ഡുകളില്‍ വാഹനം മുന്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തും. ഒരു വാര്‍ഡില്‍ രണ്ട് സ്ഥലം എന്ന രീതിയിലാണ് പരിശോധന നടത്തുന്നത്.
ഓരോ വാര്‍ഡിലും നൂറുകണക്കിന് രോഗികളാണ് ഇങ്ങനെ ചികിത്സ തേടുന്നത്. ആശുപത്രികളില്‍ പോകാനോ, മരുന്ന് വാങ്ങുവാനോ കഴിയാത്തവര്‍ക്ക് പദ്ധതി താങ്ങായി. പ്രായമുള്ളവരും കുട്ടികളുമാണ് ചികിത്സ തേടുന്നതില്‍ അധികവും. രക്തസമ്മര്‍ദം, പ്രമേഹം എന്നീ അസുഖങ്ങള്‍ക്കാണ് ചികിത്സയും മരുന്നും കൂടുതലായി നല്‍കുന്നത്. ദിവസവും പതിനായിരത്തിലധികം രൂപയുടെ മരുന്നാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റു പഞ്ചായത്തുകളിലെ രോഗികള്‍ക്കും ചികിത്സ നല്‍കുന്നുണ്ട്.
തീരദേശ വാര്‍ഡുകളിലാണ് കുടുതല്‍ പേര്‍ ചികിത്സയ്ക്കായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പദ്ധതിയുടെ നടത്തിപ്പിനുള്ള ചെലവ് പഞ്ചായത്തും പൊതുജനങ്ങളുമാണ് വഹിക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണരീതിയിലാകുന്നത് വരെ ഈ പദ്ധതി ജനത്തിന് ആശ്രയമാണെന്ന് ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അറിയിച്ചു.