എറണാകുളം : ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകുന്ന ‘മാതൃകവചം’ വാക്സിൻ കാമ്പയിനിൽ 1109 ഗർഭിണികൾ ജില്ലയിൽ വാക്സിൻ സ്വീകരിച്ചു . 1084 ഗർഭിണികളാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 896 പേർ കോവിഷീൽഡും 188 പേർ കോവാക്സിനും ആണ് സ്വീകരിച്ചത്. 25 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 16 പേർ കോവിഷീൽഡും 9 പേർ കോവാക്സിനും ആണ് സ്വീകരിച്ചത്. കോവിൻ പോർട്ടലിലോ വീടിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ നേരിട്ടെതിയോ രജിസ്റ്റർ ചെയ്യാം. . ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയാണ് സമയം. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ . സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും ചിലർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഗർഭാവസ്ഥയുടെ ഏതു കാലയളവിലും വാക്സിൻ സ്വീകരിക്കാം.

വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്‌സിൻ നൽകുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്‌സിൻ എടുപ്പിക്കുന്നത്. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്ത് ആരിൽ നിന്നും ആർക്കും രോഗം വരാം. ഗർഭിണികളിലെ കോവിഡ് ബാധ ചിലരിൽ മാസം തികയാതെയുള്ള പ്രസവം , കുട്ടികളിൽ തൂക്കക്കുറവ് എന്നിവക്കും അപൂർവമായി ഗർഭസ്ഥ ശിശുവിന്റെ മരണത്തിനും ഇടയാക്കും. അതിനാൽ തന്നെ കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ് . വാക്‌സിൻ എടുത്ത് കഴിഞ്ഞ് പ്രതിരോധശേഷി വന്നശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. 35 വയസിന് മുകളിൽ പ്രായമുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്‌സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. കോവീഷീൽഡോ, കോവാക്‌സിനോ ഇഷ്ടാനുസരണം സ്വീകരിക്കാം. കഴിയുന്നതും മുന്നേ തന്നെ വാക്‌സിൻ സ്വീകരിക്കുന്നതാണ് നല്ലത്. മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അതിനാൽ തന്നെ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്‌സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്‌സിൻ എടുക്കുന്നതിന് യാതൊരു തടസവുമില്ല.