എറണാകുളം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിച്ചു.
പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 ശതമാനം വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ജൂലൈ 21 നു നടന്ന അവലോകന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി എയിൽ ഉൾപ്പെടും. 25 തദ്ദേശ സ്ഥാപനങ്ങൾ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിലുള്ളത് 37 സ്ഥാപനങ്ങളാണ്. ബാക്കിയുള്ള 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ ഉൾപ്പെടും. ടി.പി.ആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 23 ന് പ്രത്യേക മാസ് ടെസ്റ്റ് കാമ്പയിൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തും. ദിനംപ്രതി നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. ജൂലൈ 24, 25 തീയതികളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും.