ആലപ്പുഴ:- 780 ഫലവൃക്ഷത്തോട്ടങ്ങളൊരുക്കി
– കൗതുകമായി പുതുക്കുളങ്ങരയിലെ പേരത്തോട്ടം

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ നേട്ടം കൊയ്ത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. മൂന്നു വർഷത്തെ പരിശ്രമത്തിലൂടെ ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യം നേടിയതിന്റെ ചാരിതാർഥ്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ.

പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം ഫലവൃക്ഷത്തൈകൾ നഴ്‌സറിയിൽ തയാറാക്കുകയും ഒരു വർഷം പ്രായമായ ഫലവൃക്ഷതൈകൾ കാർഷിക ഗ്രൂപ്പുകൾ വഴി മാറ്റി നടുകയും പരിപാലിക്കുകയും ചെയ്തു. മൂന്നുവർഷത്തെ പരിപാലന കാലയളവാണ് തൊഴിലുറപ്പിലൂടെ നൽകുന്നത്. പരിപാലന കാലയളവ് അവസാനിക്കാനിരിക്കെ
കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലും ഫല വൃക്ഷ തൈകളുടെ തോട്ടം തന്നെ തൊഴിലുറപ്പുകാർക്ക് സൃഷ്ടിക്കാനായി. അഞ്ചു പഞ്ചായത്തുകളിലുമായി 780 ഫല വൃക്ഷ തോട്ടങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ വളർന്നു പന്തലിച്ചത്. പേര, ആത്ത, ചാമ്പ, മാതളം, കറി വേപ്പില തുടങ്ങിയവയാണ് പ്രധാനമായും പരിപാലനത്തിനായി തിരഞ്ഞെടുത്തത്.

തണ്ണീർമുക്കം പഞ്ചായത്തിൽ വേപ്പില തോട്ടങ്ങളാണ് ഏറെയും. തൈകൾ ഏതാണ്ട് വിൽപനയ്ക്കായി തയാറായി കഴിഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പുതുക്കുളങ്ങരയിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് അഭിമാനമായിരിക്കുകയാണ് അവിടുത്തെ പേരത്തോട്ടം. പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പരിപാലിച്ചു വന്ന പേര ത്തോട്ടം പൂക്കളും കായ്കളും വന്നു തുടങ്ങി. പേരയുടെ പരിപാലനം മൂന്നുമാസം കൊണ്ട് അവസാനിക്കും.

തുടർവർഷങ്ങളിൽ പേര ഉൾപ്പെടെയുള്ള ഫല വൃക്ഷങ്ങളുടെ മേൽനോട്ടവും പരിചരണവും പ്രാധാന്യത്തോടെ നോക്കിയാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം കലർന്ന ഫലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കുമെന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം പേരയ്ക്ക മാത്രം അഞ്ചു പഞ്ചായത്തുകളിൽ നിന്നായി ഉത്പാദിപ്പിക്കാൻ സാധിക്കും. ഉൽപ്പാദനക്ഷമതയുള്ള ആസ്തി സൃഷിക്കാൻ തൊഴിലുറപ്പിലൂടെ സാധിച്ചതിലുള്ള അഭിമാനത്തിലാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്.

ശരാശരി 150 ഗ്രൂപ്പുകൾ വീതം ഒരു പഞ്ചായത്തിൽ കൃഷി നടത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ ഇടപെടലോടുകൂടി പേര ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് നോഡൽ ഓഫീസർ ആശാ ഗോപിനാഥ് പറഞ്ഞു.