കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അസംഘടിത മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയിൽ മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31 ന് എൻ.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ. കോവിഡ് ഒന്നാം തരംഗത്തിലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയിൽ ബാധിക്കപ്പെട്ട ആളുകൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണം.

പി.എം. കിസാൻ പരിപാടിയിൽ 37 ലക്ഷം കർഷകർ കേരളത്തിൽ നിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണം.

വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക ഉൽപ്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷി വകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ വായ്പാ സഹായം ബാങ്കുകൾ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകി കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, എസ്.എൽ.ബി.സി. പ്രതിനിധികൾ, വിവിധ ബാങ്ക് മേധാവികൾ എന്നിവർ പങ്കെടുത്തു.