കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജമായി. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കിന്റെ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. ടാങ്കിന്റെ ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 31) ഉച്ചക്ക് 12.30ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. കെ സുധാകരന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പങ്കെടുക്കും.

കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായാണ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്‍കൈ എടുത്താണ് ആരംഭിച്ചത്. 6000 ലിറ്റര്‍ സംഭരണ ശേഷിയുണ്ടെങ്കിലും ആശുപത്രിയുടെ ദൈനംദിന ആവശ്യത്തിനായി 1500 ലിറ്റര്‍ മതിയാവും. പൈപ്പ് വഴിയാണ് കൊവിഡ് വാര്‍ഡുകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുക.

കൊവിഡ് രണ്ടാം തരംഗത്തോടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തും കെയര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കെയര്‍ ഇന്ത്യയാണ് ടാങ്ക് സംഭാവന ചെയ്തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.

ഇതിനു പുറമെ, 500 ലിറ്റര്‍ പെര്‍ മിനിട്ട്് (എല്‍പിഎം) ഉല്‍പ്പാദന ശേഷിയുള്ള ഓക്‌സിജന്‍ ജനറേറ്ററിന്റെ നിര്‍മാണവും ജില്ലാ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ബിപിസിഎല്ലിന്റെ സഹായത്തോടെയാണ് ഇത് നിര്‍മ്മിക്കുന്നത്. അടുത്തയാഴ്ചയോടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും. അന്തരീക്ഷത്തില്‍ നിന്ന് ശേഖരിച്ച് സംസ്‌ക്കരിച്ച ശേഷം 98 ശതമാനം ശുദ്ധമായ ഓക്‌സിജനാണ് പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുക.