ഉത്തരവാദിത്ത വിപണനം

ആലപ്പുഴ: ആൾക്കൂട്ടവും അടഞ്ഞ സ്ഥലങ്ങളും ആളുകൾ തമ്മിലുള്ള സമ്പർക്കവും മാസ്‌ക്/ സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാത്തതും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഉടയാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് കടയുടമയേയും ജീവനക്കാരേയും ഉപഭോക്താക്കളേയും രോഗം പടിപെടുന്നതിൽ നിന്നും രക്ഷിക്കും. കടകൾ രാവിലെ എഴു മുതൽ വൈകിട്ട് ഒമ്പതുവരെ തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാനാണ് അനുവദിച്ചിട്ടുള്ളത്.

കടകളിലെ ജോലിക്കാര്‍ വാക്‌സിനേഷൻ സ്വീകരിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളും അകത്ത് പ്രവേശനം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണവും പ്രദർശിപ്പിക്കേണ്ടതാണ്. 25 ചതുരശ്ര അടിക്ക് ഒരാൾ എന്ന നിലയിൽ മാത്രം ആളുകൾ പ്രവേശിപ്പിക്കുക. പുറത്തെ തിരക്കും ആൾക്കുട്ടവും ഒഴിവാക്കുക. കാത്തുനിൽക്കുന്നവരും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുൻപെങ്കിലും കോവിഡ് വാക്‌സീൻ സ്വീകരിച്ചതിന്റെ തെളിവ്, മൂന്ന് ദിവസം മുൻപ് ലഭിച്ച ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഒരു മാസം മുമ്പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് ഇവയിലെതെങ്കിലും കടയിലെ ജീവനക്കാര്‍ കയ്യിൽ കരുതുക. ഹോട്ടലുകൾക്കും റസ്‌റ്റോന്റുകൾ രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി അനുവദിച്ചിട്ടുണ്ട്.

കടയിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ശരിയായി ധരിച്ചിരിക്കണം.
കടയ്ക്കുള്ളിൽ കയറുന്നതിനുമുമ്പും ഇറങ്ങിയ ശേഷവും കൈകളിൽ നന്നായി സാനിറ്റൈസർ പുരട്ടുക. കടയിൽ സാനിറ്റൈസർ വയ്ക്കുക. ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്ന് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കടയുടമ നിർദ്ദേശം നൽകുക. എ.സി ഒഴിവാക്കുക. വാതിലുകൾ/ ജനലുകൾ തുറന്ന് വായുസഞ്ചാരമുറപ്പാക്കുക.സാധനങ്ങൾ ശേഖരിക്കുന്ന ട്രോളി, കാർഡിടപാടിനുപയോഗിക്കുന്ന മെഷീൻ എന്നിവ സാനിറ്റൈസർ പുരട്ടി ഇടയ്ക്കിടെ അണുവിമുക്തമാക്കുക. കടയ്ക്കുള്ളിൽ ബില്ലടയ്ക്കാൻ അകലം പാലിച്ചുനിൽക്കാനുതകുന്ന രീതിയിൽ ചെറിയ വൃത്തങ്ങൾ/അടയാളങ്ങൾ വരയ്ക്കുക.അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

കടയടയ്ക്കുന്നതിന് മുമ്പ് കടയ്ക്കുള്ളിൽ അണുവിമുക്തമാക്കുന്നതിന് ബ്ലീച്ചിങ് ലായനി സ്പ്രൈ ചെയ്യുകയോ ലായനിയുപയോഗിച്ച് തുടക്കുകയോ ചെയ്യുക. സാധനങ്ങൾ ആവശ്യമില്ലാതെ എടുത്തുനോക്കി തിരിച്ച് വയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുക.സാധനങ്ങൾ കൊണ്ടു പോകുന്നതിന് സ്വന്തം സഞ്ചി കയ്യിൽ കരുതാൻ നിർദ്ദേശിക്കുക. മുതർന്ന പൗരന്മാരെയും ഗർഭണികളെയും കാത്തു നിർത്താതെ സാധനം നൽകി എത്രയും പെട്ടെന്ന് മടക്കി അയയ്ക്കുക. മറ്റുള്ളവർ സ്പർശിക്കാന്‍ സാധ്യതയുള്ള ചുമരകുൾ, ഷെൽഫുകൾ, ഗോവണികളുടെ കൈവരികൾ, വാതിൽപ്പടികൾ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ കടയിൽ പ്രവേശിപ്പിക്കരുത്. ജീവനക്കാരും സന്ദർശകരും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ രോഗവ്യാപനം തടഞ്ഞ് ഉത്തരവാദിത്ത വിപണനം ഉറപ്പാക്കി കോവിഡ് പ്രതിരോധയജ്ഞത്തിൽ എല്ലാവരും പങ്കാളികളായാല്‍ കൂടുതല്‍ അടച്ചിടലിലേക്ക് പോകാതെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ജില്ലകളക്ടര്‍ അറിയിച്ചു.