ജില്ലയിലെ കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പരിശോധനയുടെ എണ്ണം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. രോഗികള്‍ കൂടുതലുള്ള തദ്ദേശഭരണസ്ഥാപനങ്ങളില്‍ വാര്‍ഡ്തല പരിശോധനള്‍ വര്‍ധിപ്പിക്കുമെന്ന് അവലോകന യോഗത്തില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ബീച്ച്, ഹാര്‍ബറുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ പരിശോധന കര്‍ശനമാക്കും. നിശ്ചിത സമയം മാത്രം അനുവദിച്ച് വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിക്കും. വാക്‌സിനേഷന്‍, കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകളും ഉറപ്പ് വരുത്തും. പൊതു അറിയിപ്പ് സംവിധാനങ്ങളും വ്യാപകമാക്കും. മൊബൈല്‍ പരിശോധന യൂണിറ്റ്, സ്‌ക്വാഡ് പരിശോധന എന്നിവയ്ക്കായി വാഹന ലഭ്യത ഉറപ്പുവരുത്താനും ആവശ്യത്തിനുള്ളവയില്ലെങ്കില്‍ വാടകയ്ക്ക് എടുക്കാനും നിര്‍ദേശം നല്‍കി.

പ്രാഥമിക ആരോഗ്യപരിശോധനാ കേന്ദ്രങ്ങളില്‍ പോസിറ്റീവ് ആകുന്നവരെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്ന് ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് പറഞ്ഞു. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം പരമാവധി കുറയ്ക്കുന്നതിനാണിത്. ഗൂഗിള്‍ യോഗത്തില്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ. ഡി. എം. എന്‍ സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.