ജില്ലയില്‍ 2,112 പേര്‍ പരീക്ഷയെഴുതും

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ് 14-ാം ബാച്ചിന്റെ പൊതുപരീക്ഷ ഓഗസ്റ്റ് 16 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്കാണ് പരീക്ഷ ആരംഭിക്കുക. ഓഗസ്റ്റ് 16ന് മലയാളം, 17ന് ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി, 18ന് ഇംഗ്ലീഷ്, 24ന് ഹിന്ദി, 25 ന് ഊര്‍ജ്ജതന്ത്രം, 27ന് രസതന്ത്രം, 31ന് ഗണിതം, സെപ്തംബര്‍ ഒന്നിന് സാമൂഹ്യ ശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ജില്ലയില്‍ 38 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത.് ജില്ലയില്‍ 2,112 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1,125 പുരുഷന്‍മാരും, 987 സ്ത്രീകളും 217 പട്ടിക ജാതിക്കാരും, എട്ട് പട്ടിക വര്‍ഗക്കാരും ഉള്‍പ്പെടും.

പരീക്ഷയെഴുതുന്നവരില്‍ ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടിവന്നവരും ഔപചാരിക പഠനത്തിന് അവസരം ലഭിക്കാത്തവരും ഉണ്ട്. 18 വയസായ ഹിബഷെറിന്‍ മുതല്‍ 69 വയസായ മരക്കാര്‍ ഹാജി ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ആളുകള്‍ പരീക്ഷ എഴുതുന്നവരിലുണ്ട്. പത്താംതരം തുല്യതാകോഴ്‌സിന് ചേര്‍ന്നവര്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലയിലെ 47 പഠന കേന്ദ്രങ്ങളില്‍ ഒരു വര്‍ഷമായി അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുളള സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനായാണ് നല്‍കിയിരുന്നത്.