ഓണാഘോഷത്തിനുശേഷം കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഇന്ന്് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചര്‍ച്ചചെയ്തു. ജില്ലയില്‍ ലഭ്യമായ കിടക്കകളുടെ എണ്ണം നിലവിലെ സാഹചര്യത്തില്‍ പര്യാപ്തമാണെന്നും നിലവില്‍ കിടക്കള്‍ക്ക് ക്ഷാമമില്ല എന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാകളക്ടറുമായ ജാഫര്‍ മാലിക് പറഞ്ഞു. വരും ആഴ്ചകളില്‍ കൂടുതല്‍ കിടക്കകള്‍ ആവശ്യമായാല്‍ അവ സജ്ജമാക്കാനുള്ള നിര്‍ദേശം ബ്ന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഇതുസംബന്ധിച്ച് അവലോകനം പ്രതിദിനം നടത്തും. ജില്ലയിലെ ഒമ്പത് സ്ഥാപനങ്ങളിലായി 1250 ഓക്‌സിജന്‍ കിടക്കകള്‍ ഉള്ളതില്‍ 655 രോഗികളാണ് ഇപ്പോഴുള്ളത്. അതില്‍ 300 പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ ആവശ്യമുള്ളത്. ഗവണ്‍മെന്റ് ഐ.സി.യു കിടക്കകളുടെ കാര്യത്തില്‍ 120 എണ്ണമാണ് ഉള്ളത്. അതില്‍ 112 രോഗികള്‍ ഉണ്ടെങ്കിലും വെന്റിലേറ്റര്‍ ആവശ്യമുള്ളരോഗികള്‍ 53 പേര്‍ മാത്രമാണ് ഉള്ളത്. 35 ഐ.സി.യു കിടക്കള്‍ ആവശ്യം വന്നാല്‍ ഉടന്‍ സജ്ജമാക്കാന്‍ പറ്റുന്നതാണ്. സ്റ്റാഫിനെ നിയോഗിക്കുന്ന മുറയ്ക്ക് 40 ഐ.സി.യു കിടക്കള്‍ കൂടി സജ്ജമാക്കാന്‍ പറ്റും. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുവില്‍ 40 ശതമാനത്തോളം രോഗികള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ ജില്ലയില്‍ രോഗികള്‍ക്കുള്ള കിടക്കകളുടെ കാര്യത്തില്‍ ക്ഷാമമില്ല.
രോഗ പരിശോധന ഇപ്പോഴത്തെ രീതിയില്‍ തുടരാനും യോഗം തീരുമാനിച്ചു. കോവിഡ് വാക്‌സിനേഷന്‍ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളെ കണ്ടെത്തി അവിടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ള സാഹചര്യത്തില്‍ സ്വാകാര്യ പരിപാടികളും ചടങ്ങുകളും നടത്തുന്നവര്‍ മുന്‍കൂറായി കോവിഡ് ജാഗ്രത പോര്‍്ട്ടിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മാത്രമേ കോവിഡ് ചട്ടപാലനം ഉറപ്പാക്കാന്‍ സെക്ടര്‍ മജിസ്ര്‌ടേറ്റുമാരെ നിയോഗിക്കാന്‍ കഴിയുകയുള്ളൂ. വ്യാപാര, ബിസിനസ് സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പാക്കിയിരിക്കണം. കടകളില്‍ എത്തുന്നവരും ഇക്കാര്യം പാലിക്കുന്നുണ്ടെന്ന്് ഉറപ്പാക്കാന്‍ കഴിയണം.
സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണ് എന്നതിനാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ ആ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ മുതല്‍ 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ആരംഭിക്കേണ്ടിവന്നാല്‍ അതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇതേവരെയുള്ള മരണ സര്‍ട്ടിഫിക്കറ്റ് ജില്ല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.