വാഗമണ്ണില്‍ സര്‍ക്കാര്‍ വന്‍തുക ചെലവഴിച്ചു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൂര്‍ണമായും ഉപയോഗയോഗ്യമാക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.

വാഗമണ്ണില്‍ സര്‍ക്കാര്‍ അനുവദിച്ച പിഎച്ച്‌സിയുടെയും സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പിന്റെയും സ്ഥലപരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ വാഗമണ്ണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇക്കാര്യം സര്‍ക്കാരിന് മുന്നിലെത്തിക്കുകയും പ്രയോജനപ്രദമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ആരോഗ്യ വകുപ്പ് വാഗമണ്ണില്‍ പി എച്ച് സി അനുവദിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ യോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതിനാല്‍ ടൂറിസം വകുപ്പ് വാഗമണ്‍ സൊസൈറ്റി കവലയില്‍ നിര്‍മ്മിച്ച ടൂറിസം കോപ്ലക്‌സില്‍ പ്രാഥമികാരോഗ്യകേന്ദ്രം താത്കാലികമായി ആരംഭിക്കാന്‍ ജില്ലാ വികസന യോഗത്തില്‍ നിര്‍ദ്ദേശം വന്നിരുന്നു’ ഇതിന്റെ സാധ്യത പരിശോധിക്കാനാണ് ടൂറിസം കോപ്ലക്‌സും കെട്ടിടം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച സ്ഥലവും എംഎല്‍എ യും സംഘവും പരിശോധിച്ചത്. സിവില്‍ സപ്ലൈസ് അനുവദിച്ച പെട്രോള്‍ പമ്പിനും വിവിധ സ്ഥലങ്ങള്‍ പരിശോധിച്ചു.
പെട്രോള്‍ പമ്പും ആശുപത്രിയും വരുന്നതോടെ വാഗമണ്ണുകാരുടെ രണ്ടാവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാകും.

എംഎല്‍എയോടൊപ്പം ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു, ഡിടിപിസി സെക്രട്ടറി പി എസ് ഗിരീഷ്, ഏലപ്പാറ ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാര്‍, അമ്മിണി തോമസ്, ഷൈന്‍ കുമാര്‍, ഡോ മേരി, പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പ് , ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.