തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന പ്രദേശങ്ങളിലും കൂടുതല്‍ കേസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് നിയന്ത്രണങ്ങള്‍. ആഗസ്റ്റ് 22 മുതല്‍ 28 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍-ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) ഏഴിനു മുകളില്‍ വരുന്ന ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ മുഴുവനായും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഓരോ വാര്‍ഡുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബേഡഡുക്ക (7.28), ബളാല്‍ (7.18), കള്ളാര്‍ (7.06) ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയാണ് സമ്പൂർണ ലോക്ക് ഡൌൺ ഏർപ്പെടുത്തിയത്. നീലേശ്വരം നഗരസഭയിലെ ഏട്ടാം വാര്‍ഡും(12.26) കാഞ്ഞങ്ങാട് നഗരസഭയിലെ എട്ടാം വാര്‍ഡും മാക്രോ കണ്ടെയ്ന്‍മെന്റ് സോണായി.
ഡബ്ല്യു.ഐ.പി.ആര്‍ അഞ്ചിനു മുകളില്‍ വരുന്ന പുല്ലൂര്‍-പെരിയ, കയ്യൂര്‍-ചീമേനി, പിലിക്കോട്, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലെ നാല്, 15 വാര്‍ഡുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ 10,15,16,24,29 വാര്‍ഡുകളിലും ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങള്‍ സെപ്റ്റംബര്‍ ഒന്നുവരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ബളാല്‍ പഞ്ചായത്ത്: കോട്ടക്കുളം-വാര്‍ഡ് 13, മുണ്ടമണി- വാര്‍ഡ് 3
ബേഡഡുക്ക: വാവടുക്കം കോളനി- വാര്‍ഡ് 11, കൂവാര- വാര്‍ഡ് 15, എടപ്പണി- വാര്‍ഡ് 14, കരിപ്പാടകം- വാര്‍ഡ് 1
ചെങ്കള: ബാലടുക്ക-വാര്‍ഡ് 7
ചെറുവത്തൂര്‍: തലക്കാട്ട്-വാര്‍ഡ് 16, തെക്കേമുറി-വാര്‍ഡ് 7
ഈസ്റ്റ് എളേരി: കാവുംതല-വാര്‍ഡ് 4
കള്ളാര്‍: കൊല്ലരംകോട് എസ്.ടി കോളനി-വാര്‍ഡ് 12
കയ്യൂര്‍-ചീമേനി: അത്തൂട്ടി-വാര്‍ഡ് 10
കുമ്പഡാജെ: പൊടിപ്പള്ളം-വാര്‍ഡ് 1, പഞ്ചരിക്ക-വാര്‍ഡ് 12
കുറ്റിക്കോല്‍: ശാസ്ത്രി നഗര്‍ എസ്.ടി കോളനി-വാര്‍ഡ് 9
മുളിയാര്‍: അമ്മങ്കോട്-വാര്‍ഡ് 3, നെല്ലിക്കാട്-വാര്‍ഡ് 15
പടന്ന: കിനാത്തില്‍-വാര്‍ഡ് 7, മച്ചിക്കാട്ട്-വാര്‍ഡ് 12
പിലിക്കോട്: കുന്നുംകിണറ്റുകര-വാര്‍ഡ് 5, ആനിക്കാടി-വാര്‍ഡ് 4, പടിക്കീല്‍-വാര്‍ഡ് 6, ചന്തേര-വാര്‍ഡ് 12, പിലിക്കോട് വയല്‍-വാര്‍ഡ് 16
പുല്ലൂര്‍-പെരിയ: കടയങ്ങാനം-വാര്‍ഡ് 17
വെസ്റ്റ് എളേരി: കാവുങ്കയം-വാര്‍ഡ് 8, മാങ്കോട്-വാര്‍ഡ് 4, ആലത്തോട്-വാര്‍ഡ് 10, അതിരുമാവ്- വാര്‍ഡ് 9, പാലക്കുന്ന്-വാര്‍ഡ് 15
മാക്രോ/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ മാക്രോ/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.
ജില്ലയിലെ മറ്റ് (മേല്‍ പട്ടികകളില്‍ ഉള്‍പ്പെടാത്ത) പ്രദേശങ്ങളില്‍ ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഔട്ട്ഡോര്‍) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. സന്ദര്‍ശകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് പുറത്ത് പോകാന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്തവര്‍, രോഗം, അലര്‍ജി തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിത്താവര്‍ എന്നിവര്‍ക്കും പോകാവുന്നതാണ്.
ആഗസ്റ്റ് 30 തിങ്കളാഴ്ച മുതല്‍, രാത്രി പത്ത് മണിമുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയത്ത് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെ പറയുന്നവയ്ക്ക് ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്
ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും.
ചരക്കു വാഹനങ്ങള്‍
അടിയന്തര സേവന വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍.
അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍.
ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന്
റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങി ദീര്‍ഘ ദൂര പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ (ടിക്കറ്റ് തെളിവായി കാണിക്കേണ്ടതാണ്)
ഇവ കൂടാതെയുള്ള എല്ലാ രാത്രിയാത്രകള്‍ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും അനുമതി നിര്‍ബന്ധമാണ്.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുന്നതിന് ഐ ടി ഐകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്.
ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഈ ദിവസം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.
ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും, ദിവസവേതന തൊഴിലാളികള്‍ക്കിടയിലും കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മേല്‍ വിഭാഗത്തില്‍ പെടുന്നവരും ബന്ധപ്പെട്ട വകുപ്പുകളും ഇതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതും ടെസ്റ്റിംഗ് ഊര്‍ജ്ജിതമാക്കിയും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്നുറപ്പുവരുത്തിയും വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.