കെ.കെ. ശൈലജ ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങി 

തിരുവനന്തപുരം: മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയില്‍ നിന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡല്‍ഹിയില്‍ വച്ച് നടത്തിയ ചടങ്ങിലാണ് മന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത എന്നിവരും പങ്കെടുത്തു.

സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത് 41 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അസൂയാവഹമായ നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞത്.

2020 ല്‍ മാതൃമരണ നിരക്ക് 30 ആക്കിയും 2030 ല്‍ 20 ആക്കിയും കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മാതൃ ശിശു മരണനിരക്ക് കുറയ്ക്കാനായി ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനായി 30 കോടിയോളം രൂപ ചെലവഴിക്കുന്നതാണ്. ഇതുകൂടാതെ ലേബര്‍റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നവീകരണത്തിനായി എന്‍.എച്ച്.എം. മുഖാന്തിരം 57 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതോടൊപ്പം ഗര്‍ഭകാല പരിപാലനത്തിനും ഗര്‍ഭിണികളുടെ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.