കുറവിലങ്ങാട് ഉപജില്ലയിലെ മികച്ച ഗവണ്‍മെന്റ് സ്‌കൂളിനുള്ള  2017-18 അധ്യായന വര്‍ഷത്തെ പുരസ്‌കാരം കരസ്ഥമാക്കിയ വെമ്പള്ളി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ നാടിന് അഭിമാനമാകുന്നു. 1914 ല്‍ തുടങ്ങിയ സ്‌കൂളിന് 104 വര്‍ഷത്തെ പാരമ്പര്യമാണുള്ളത്. മറ്റു മുന്‍നിര സ്‌കൂളുകളുമായി കിടപിടിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പരിമിതമായ ചുറ്റുപാടില്‍ നിന്നുകൊണ്ട് സ്‌കൂള്‍, കാണക്കാരി പഞ്ചായത്ത് അധികൃതര്‍ നടപ്പാക്കിയിരിക്കുന്നത്. എകദേശം 12 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാണക്കാരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പാക്കി കഴിഞ്ഞു. സ്‌കൂള്‍ ടൈല്‍ പാകുക, ജൈവ ഔഷധ കൃഷിത്തോട്ടം, പൂന്തോട്ടം എന്നിങ്ങനെ പരിസരം മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 
ഒന്നു മുതല്‍ ഏഴു വരെയുള്ള €ക്ലാസുകളിലായി 75 വിദ്യാര്‍ഥികളും കെ.ജി. €ക്ലാസുകളില്‍ 30 വിദ്യാര്‍ഥികളും സ്‌കൂളില്‍ പഠിക്കുന്നുണ്ട്. മൊത്തം 13 അധ്യപകരാണ് സ്‌കൂളിലുള്ളത്. കുട്ടികളിലെ അറിവുകള്‍ വികസിപ്പിക്കുന്നതിനായി ഗണിത ലാബ്, ഗണിത പാര്‍ക്ക്, ടാലന്റ് ലാബ്, അക്ഷരശ്ലോക €ക്ലാസുകള്‍, ക്വിസ് മത്സര പരിശീലനം തുടങ്ങിയവയും പഠനത്തോടൊപ്പം ഇവിടെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. കൂടാതെ വിനോദത്തിനായി പാര്‍ക്കും തയ്യാറാണ്. കഴിഞ്ഞവര്‍ഷം പഠനത്തിലും പഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രകടിപ്പിച്ച മികവാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സബ് ജില്ല സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്‌കൂളിന് പുതിയ കെട്ടിടം എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. 
കുറവിലങ്ങാട്ട് ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ പുരോഗമിക്കുന്നു
കാലവര്‍ഷം കനത്തതോടെ മേഖലയില്‍ തുടക്കമിട്ട ആരോഗ്യ ജാഗ്രതാ ക്യാമ്പയിന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ മികച്ച പ്രതികരണം. മഴക്കാലപൂര്‍വ ശുചീകരണം പതിവുപോലെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു. ഇതിനു പുറമെയാണ്  പഞ്ചായത്ത് നേരിട്ട് ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിന്റെ മികവുറ്റ പ്രവര്‍ത്തനം മൂലം കുറവിലങ്ങാട്, ഉഴവൂര്‍, കടപ്ലാമറ്റം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് വിലയിരുത്തല്‍. ഡെങ്കിപ്പനിയും നിയന്ത്രണവിധേയമായതായും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഴക്കാലത്തിനു മുമ്പ് ഉഴവൂര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചതും സര്‍ക്കാരിനു നേട്ടമായി. ചികിത്സ കൂടാതെ ലാബോറട്ടറി സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്. കൊതുകുകളുടെ ഉറവിട നശീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തുന്നത്. മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന ഹരിത കര്‍മ്മസേനയുടെ പരിശീലനം അന്തിമഘട്ടത്തിലാണ്. ഇവരുടെ പരിശീലനം കൂടി പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ ശുചിത്വം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഹോട്ടലുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനു ഉഴവൂര്‍ ബ്ലോക്കില്‍ സ്ഥാപിച്ച തുമ്പൂര്‍മൊഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റും പ്രവര്‍ത്തന സജ്ജമായി ക്കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡ് ചെയ്ത് പുനഃരുപയോഗിക്കുന്നതിനുള്ള യൂണിറ്റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.