മലപ്പുറം :നിലമ്പൂരിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്രാ സൗകര്യങ്ങൾ, കുട്ടികൾക്ക്‌ വിദ്യാലയങ്ങളിൽ പോലും എത്തിച്ചേരാൻ കഴിയാത്ത അവസ്‌ഥ എന്നിവ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി, സുപ്രീംകാട് പട്ടിക വർഗ കോളനികൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാർ ഒപ്പമുണ്ടായിരുന്നു. ഇരു കോളനിയിലെയും കുട്ടികളോടും മാതാപിതാക്കളോടും പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് പരിഹാരം ഉറപ്പ്‌ നൽകിയാണ് കോളനികളിൽ നിന്ന് മടങ്ങിയത്.

കുറിഞ്ഞി പണിയ വിഭാഗത്തിൽ പെട്ട 27 കുടുംബങ്ങളാണ് വെറ്റിലക്കൊല്ലി കോളനിയിൽ താമസിക്കുന്നത്. കോളനിയിലെ ആദ്യ എസ്.എസ്. എൽ. സി വിജയിയായ മോഹനന് സന്ദർശന വേളയിൽ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ ഉപഹാരം നൽകി. കാട്ടുനായ്ക്കർ വിഭാഗത്തിൽ പെട്ട നാല്‌ കുടുംബങ്ങളാണ് ചാലിയാർ സുപ്രീംകാട് കോളനിയിലുള്ളത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എ.എ ഷറഫുദ്ദീൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ടി ഉസ്മാൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ കെ.പി അഭിലാഷ്, ബീറ്റ് ഫോറസ്ററ് ഓഫീസർ കെ ഹസ്കർ മോൻ, ‌ പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മൊഹമ്മദ് സാലിഹ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ, പി ഫവാസ്, നിലമ്പൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. സുലൈഖ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരും ബാലാവകാശ ചെയർപേഴ്സണൊപ്പം കോളനികളിൽ സന്ദർശനം നടത്തി.